മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ...... എന്നെഴുതിയ
20-ാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാൻ.
"സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതില്‍ സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍.....''
മലയാള കവിതയുടെ കാൽപനിക വസന്തത്തിനു തുടക്കം കുറിച്ച ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാൻ. ആശാന്‍റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി.
1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃതഭാഷ, ഇംഗ്ലീഷ് ഭാഷ പഠനമുൾപ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയാണ്.ഡോ. പൽപ്പുവിന്‍റെ കൂടെ ബംഗളൂരുവിലും കൽക്കത്തയിലും താമസിച്ചു പഠിക്കുന്ന കാലത്ത് രവീന്ദ്രനാഥ ടാഗോർ, ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ് തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. പാശ്ചാത്യ കവികളായ കീറ്റ്സ്, ഷെല്ലി, ടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ വളർത്തി. 20,000-ൽ പരം വരികളിൽ വ്യാപിച്ചുകിടക്കുന്ന 17 കൃതികളാണ് ആശാന്‍റെ കാവ്യസമ്പത്ത്. ആശാന്‍റെ പ്രശസ്തമായ വിലാപകാവ്യമാണ് പ്രരോദനം. ഗുരുവും വഴികാട്ടിയുമായ എ. ആറിന്‍റെ മരണത്തിൽ വിലപിച്ചുകൊണ്ട് ആശാൻ രചിച്ച കാവ്യമാണ് പ്രരോദനം. വീണപൂവ്, നളിനി ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നിവയാണ് ആശാന്‍റെ രചനകളിൽ മികച്ചത്. അദ്ദേഹത്തിന്‍റെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കരുണയെ ആശാന്‍റെ പട്ടം കെട്ടിയ രാജ്ഞിയായാണ് വാഴ്ത്തപ്പെടുന്നത്.
നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത് കോടതി ജഡ്ജി, ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ കുമാരനാശാൻ പ്രവർത്തിച്ചിരുന്നു. 1924 ജനുവരി 16 ന് (1099 മകരം 3 (51-ാം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞു. കേരളം ഏറ്റവുമേറെ ചര്‍ച്ച ചെയ്തിട്ടുള്ള കവിയായ കുമരനാശാന്‍ ഈ ലോകം വെടിഞ്ഞ് 99 വർഷം പിന്നിട്ടിട്ടും ഏറ്റവുമേറെ പഠനങ്ങളും നിരൂപണങ്ങളും ആസ്വാദനങ്ങളും വിമര്‍ശനങ്ങളും ആശാനെ സംബന്ധിച്ചായിരിക്കാം കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. നവോത്ഥാനകവിയെന്ന അതുല്യ സിംഹാസനം നല്‍കി സാംസ്‌കാരിക കേരളം ഇദ്ദേഹത്തെ ആദരിക്കുന്നുണ്ട്.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് )