കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഷാ സുൽത്താനയോട് കവരത്തി സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം ഇരുപതിന് നേരിട്ട് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടത്. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുൽ ഖാദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്നാണ് ജാമ്യാപേക്ഷയുമായി ഐഷ ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യഹർജിയുടെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് പോലീസ് കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. കവരത്തിയിലെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയാണ് ജാമ്യ ഹർജിയിൽ ഐഷ സുൽത്താന ചൂണ്ടിക്കാട്ടിയത്. എന്നാൽ ഐഷയുടെ ആശങ്ക നിലനിൽക്കുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും പോലീസ് അറിയിച്ചു.
മീഡിയ വൺ ചാനൽ ചർച്ചയ്ക്കിടെ രാജ്യദ്രോഹ പരാമർശം നടത്തിയതിനാണ് കവരത്തി പോലീസ് ഐഷ സുൽത്താനയ്‌ക്കെതിരെ കേസെടുത്തത്. കേന്ദ്രസർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമർശം. തുടർന്ന് പരാമർശം പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഐഷ തയ്യാറായിരുന്നില്ല. തുടർന്ന് ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ ഐഷയ്‌ക്കെതിരെ നൽകിയ പരാതിയിലാണ് കേസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.