പുര കത്തുമ്പോൾ വാഴ വെട്ടുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ..
പുര കത്തുമ്പോൾ വാഴ വെട്ടുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ .M .G SUNIL KUMAR
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളോട് 25% ബെഡ് കോവിഡ് രോഗികൾക്കായി മാറ്റിവെയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതിനു പിന്നാലെയാണ് , യാതൊരുവിധ സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത തരത്തിൽ കച്ചവടതന്ത്രം മാത്രം കൈമുതലാക്കിയ സ്വകാര്യ ആശുപത്രികൾ തങ്ങളുടെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തിരിക്കുന്നത് .
ഇതു പോലും തങ്ങളുടെ ഔദാര്യമാണ് സൗകര്യമുള്ളവർ സ്വീകരിച്ചാൽ മതി എന്ന മട്ടിൽ ഒരു ചാകരക്കാലം ആഘോഷിക്കുകയാണ് . ഓരോ രോഗികളുടെ ബന്ധുക്കളോടും സ്വകാര്യ ആശുപത്രികളിലെ പി. ആർ. ഓ മാർ സംസാരിച്ച് തുക പറഞ്ഞ് ഉറപ്പിച്ച് യുദ്ധരംഗത്തെ ശവം തീനി കഴുകന്മാരായി മാറിയിരിക്കുകയാണ് ഇക്കൂട്ടർ.
ഒരു കോവിഡ് രോഗിയെ അഡ്മിഷൻ നൽകണമെങ്കിൽ പതിനായിരം മുതൽ ഇരുപത്തി അയ്യായിരം വരെയാണ് പ്രതിദിന നിരക്ക് . അതും മിനിമം അഞ്ച് ദിവസത്തെയെങ്കിലും തുക മുൻകൂറായി കെട്ടിവെയ്ക്കേണ്ടിവരും . ഇത് കേവലം വാർഡുകളിലെ ബെഡുകൾക്കാണന്നോർക്കണം , ഓക്സിജൻ ചാർജ്ജ് , ഐ സി യു ചാർജ്ജ്, വെന്റിലേറ്റർ ചാർജജ് എന്നിങ്ങനെ യഥേഷ്ടം ബില്ലുകൾ തയ്യാറാക്കി അറവുശാലകളുടെ നിയമമാണ് സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധസ്വകാര്യആശുപത്രികളിലെ പി.ആർ. ഓ മാരോട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. കോടികളാണ് ഈ ദുരന്തമുഖത്തു നിന്നും ഈ സ്വകാര്യ ലോബി ഊറ്റിയെടുക്കുന്നത് .
നിസ്സഹായരായ ഒരു ജനതയെ അക്ഷരാർത്ഥത്തിൽ ഇവർ മുൾമുനയിൽ നിർത്തുകയാണ്. ഇവർ നൽകുന്ന ടെസ്റ്റ് റിസൾട്ടുകളിൽ പോലും സംശയത്തിന്റെ നിഴൽ വീണു കഴിഞ്ഞു . രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ആപത്കരമാം വിധം വർദ്ധിച്ചു കൊണ്ടിരിക്കുന്നു ..സി എഫ് എൽ ടി സികൾ നിറഞ്ഞു കവിഞ്ഞു വെയിറ്റിംഗ് ലിസ്റ്റിലേക്ക് കടന്നു. സർവ്വ സന്നാഹങ്ങളുമുപയോഗിച്ച് രാജ്യം നിലനിൽപ്പിനായി പട പൊരുതുകയാണ് .
സഭകളും , സംഘടനകളും നടത്തുന്നതുൾപ്പെടെയുള്ള സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ നാട്ടിലെ അത്യാപത്കരമായ സ്ഥിതി വിശേഷങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിൽ രാജ്യത്തിന്റെ പൊതു ആരോഗ്യ നയത്തെ വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തിക്കുന്ന രീതി അടിയന്തിരമായി അവസാനിപ്പിക്കേണ്ടതുണ്ട്.
എപ്പിഡമിക്ക് ആക്ടിന്റെയോ , ഡിസാർസ്റ്റർ മാനേജ്മെന്റ് ആക്ടിന്റെയോ പരിധിയിൽ ഉൾപ്പെടുത്തി അവശ്യ സർവ്വീസ് നിയമമുപയോഗിച്ച് ഇവയെ സർക്കാർ പിടിച്ചെടുക്കുകയോ, ആരോഗ്യ ഓർഡിനൻസിലൂടെ സർക്കാർ ഏകീകൃത നിരക്ക് ഇവർക്ക് ഏർപ്പെടുത്തു കയോ ചെയ്യേണ്ടുന്ന സമയം വളരെ അതിക്രമിച്ചിരിക്കുകയാണ് .
ഭയമല്ല ജാഗ്രതയാണ് വേണ്ടത് CHANEL D NEWS